വന്ദേമാതരത്തെ അപമാനിക്കുന്നത് ഇനി ശിക്ഷാര്‍ഹം; നിയമഭേദഗതിക്ക് കാബിനറ്റ് അംഗീകാരം; കുറ്റക്കാര്‍ക്ക് 3 വര്‍ഷം വരെ തടവ്
ഡല്‍ഹി: ദേശീയ ഗീതമായ വന്ദേമാതരത്തെ അപമാനിക്കുന്നതോ ആലപിക്കുന്നത് തടയുന്നതോ ശിക്ഷാർഹമായ കുറ്റമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.ഇതിനായി 1971-ലെ ദേശീയ ഗീതങ്ങളെയും ചിഹ്നങ്ങളെയും അപമാനിക്കുന്നത് തടയുന്ന നിയമത്തില്‍ ഭേദഗതി വരുത്താൻ ചൊവ്വാഴ്ച ചേർന്ന കേന്ദ്ര കാബിനറ്റ് യോഗം അംഗീകാരം നല്‍കി. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.
ശിക്ഷാ നടപടികള്‍ ഇങ്ങനെ
നിലവില്‍ ദേശീയ ഗാനമായ ജനഗണമന, ദേശീയ പതാക, ഇന്ത്യൻ ഭരണഘടന എന്നിവയെ അപമാനിക്കുന്നത് 1971-ലെ നിയമപ്രകാരം കുറ്റകരമാണ്. കുറ്റം തെളിയിക്കപ്പെട്ടാല്‍ മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്നതാണ്. നിയമത്തിലെ സെക്ഷൻ-3 പ്രകാരം ദേശീയ ഗാനം ആലപിക്കുന്നത് തടയുന്നതും തടസ്സം സൃഷ്ടിക്കുന്നതും ശിക്ഷാർഹമാണ്. പുതിയ നിയമഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ ഈ നിയമപരിരക്ഷ വന്ദേമാതരത്തിനും ലഭിക്കും.
നീക്കം ബംഗാളിലെ വിജയത്തിന് പിന്നാലെ
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വൻ വിജയം നേടിയതിന് തൊട്ടുപിന്നാലെയാണ് കാബിനറ്റ് ഈ നിർണയകം തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ആകെയുള്ള 293 സീറ്റുകളില്‍ 207 സീറ്റുകളും നേടിയാണ് ബംഗാളില്‍ ആദ്യമായി ബിജെപി സർക്കാർ അധികാരത്തിലേറാൻ ഒരുങ്ങുന്നത്. ബംഗാളിൻ്റെ ചരിത്രവുമായി അഭേദ്യമായ ബന്ധമുള്ള ഗാനമാണ് വന്ദേമാതരം.
No comments
Post a Comment