കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാവുന്നു, അടിയന്തിര നടപടികൾ വേണ്ടി വരും – ഐഎംഎ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സംസ്ഥാനത്ത് രോഗവ്യാപനം അതിരൂക്ഷമാണെന്നും രോഗത്തെ നിയന്ത്രിക്കാൻ കർശന നടപടികൾ വേണമെന്നും ഐഎംഎ നിർദ്ദേശിച്ചു. പിസിആർ പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് നിരീക്ഷണ സംവിധാനം കൂടുതൽ കർശനമാക്കണം. വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനും ഡോക്ടർമാരുടെ കുടിശിക നൽകാനും നടപടി വേണമെന്നും ഐഎംഎ നിർദ്ദേശം നൽകി. രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ 50 ശതമാനത്തോളം കേരളത്തിലാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറേ നാളുകളായി പ്രതിദിന രോഗബാധിതരുടെ എണ്ണം ശരാശരി 6,000 ആയി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ഐഎംഎ രംഗത്തെത്തിയത്.
കഴിഞ്ഞ ഒന്നര മാസമായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കേരളമാണ് മുന്നിൽ. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പരിശോധിച്ചാൽ ദേശീയ ശരാശരിയുടെ ആറിരട്ടിയായിരുന്നു കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളും ഇല്ലാത്തതിനാലാണ് കേരളത്തിൽ രോഗത്തെ പിടിച്ചുനിർത്താൻ സാധിക്കാത്തത് എന്നും ആക്ഷേപമുണ്ട്.
No comments
Post a Comment