‘പണക്കാരന്റെ വീട്ടിലെ വേലക്കാരി ആകുന്നതിലും ഭേദം ആണ് പാവപ്പെട്ടവന്റെ വീട്ടിലെ രാജകുമാരി ആകുന്നത്’: ദേവുവിന്റെ പോസ്റ്റ്

‘പണക്കാരന്റെ വീട്ടിലെ വേലക്കാരി ആകുന്നതിലും എത്രയോ ഭേദം ആണ് പാവപ്പെട്ടവന്റെ വീട്ടിലെ രാജകുമാരി ആയി ജീവിക്കുന്നത്. ഇനിയും ഉത്രമാരും വിസ്മയമാരും അർച്ചനമാരും പുനർജനിക്കാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം’ – ഹണി ട്രാപ്പ് കേസിൽ അറസ്റ്റിലായ ദേവുവിന്റെ പഴയ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണിത്. ഇൻസ്റ്റഗ്രാമിൽ പ്രശസ്തരായ ദമ്പതിമാരായ ദേവു, ഗോകുൽ എന്നിവർ വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തി തട്ടാൻ ശ്രമിച്ചത് ലക്ഷങ്ങൾ ആണ്.
‘നീ നിയായ് ജീവിക്കുവാൻ പഠിക്കൂ, ചിലർ നിന്നെ വെറുക്കും. ചിലർ നിന്നെ സ്നേഹിക്കും. പക്ഷെ ആവലാതി വേണ്ട, കാരണം അതാണ് നിന്റെ യഥാർത്ഥ ജീവിതം. ഇനിയും ഉത്രമാരും വിസ്മയമാരും അർച്ചനമാരും പുനർജനിക്കാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. സ്വന്തം പെണ്മക്കളെ കൈപിടിച്ചു കൊടുക്കുമ്പോൾ ചെറുക്കന് ഇട്ടുമുടാൻ സ്വത്ത് ഉണ്ടോ എന്ന് മാത്രം നോക്കാതെ അവളുടെ കണ്ണുനിറയാതെ സംരക്ഷിക്കുവാൻ ഉള്ള കഴിവ് കൂടെ അവന് ഉണ്ടോ എന്ന് ആദ്യം അന്വേഷിക്കൂ’, ദേവു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അറസ്റ്റിന് പിന്നാലെ പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കുകയാണ് സോഷ്യൽ മീഡിയ.
‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന് റീൽസ് വീഡിയോയിലൂടെ പറഞ്ഞ ദേവുവിനെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നത് കണ്ടതിന്റെ ഞെട്ടൽ അവരുടെ ആരാധകർക്കുണ്ട്. ദേവുവിന്റെ മുഖ സൗന്ദര്യത്തിലാണ് ഇരിങ്ങാലക്കുട വ്യവസായി വീണത്. നെറ്റിയിൽ ഒരു ക്വിൻ്റൽ ചെമല പൊടി വാരി വിതറിയായിരുന്നു ദേവു റീൽസ് ചെയ്തിരുന്നത്. കഴുത്തിൽ വടം പോലൊരു മാല. ജീവനേക്കാൾ വലുതാണ് താലിയെന്ന് പറഞ്ഞ, കാന്താരി ദേവുവിൻ്റെയും കളിക്കാൻ ഗോകുലിന്റെയും യഥാർത്ഥ പണി ഹണിട്രാപ്പ് ആണെന്നറിഞ്ഞതോടെ ആരാധകർ ഞെട്ടി. ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്ന സംഘത്തിന് സഹായം നൽകിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
പാലാ സ്വദേശിയായ ശരത്താണ് ഹണിട്രാപ്പിന്റെ മുഖ്യ സൂത്രധാരൻ. ദേവു ഇടപാടുകാരുമായി സമൂഹമാധ്യമങ്ങളിൽ ബന്ധം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇതിനായി ദമ്പതികൾക്ക് വാഗ്ദാനം ചെയ്തത് 40000 രൂപ ആയിരുന്നു. വ്യാജ ഫേസ്ബുക്ക് ഐഡിയും സിം കാർഡും ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ഫേസ്ബുക്ക് മെസഞ്ചറിലൂടെ സന്ദേശമയച്ച് ബന്ധം സ്ഥാപിച്ച ശേഷം യുവതിയെക്കൊണ്ട് സന്ദേശം അയപ്പിച്ചാണ് ആളുകളെ കെണിയിൽ വീഴ്ത്തിയത്. പിന്നീട് ദേവു തൻ്റെ റീൽസ് വീഡിയോകൾ അയച്ച് നൽകി വ്യവസായിയെ വിശ്വസിപ്പിച്ചു. ദേവുവിൻ്റെ വീഡിയോകളും സംസാരശൈലിയുമാണ് വ്യവസായിയെ ആകർഷിച്ചത്. ദേവുവിന്റെ നീലക്കണ്ണിൽ വ്യവസായി വീണു.
കെണിയിൽ വീണെന്ന് മനസിലായതോടെ വ്യവസായിയെ ദേവു പാലക്കാടേക്ക് ക്ഷണിച്ചു. ദേവുവിന്റെ സൗന്ദര്യത്തിൽ വീണ ഇയാൾ പാലക്കാടെത്തി. വ്യവസായി വരുമെന്ന് ഉറപ്പാക്കിയതോടെ മുപ്പതിനായിരം രൂപ അഡ്വാന്‍സ് നല്‍കി സംഘം പാലക്കാട് യാക്കരയിൽ വീട് വാടകയ്ക്ക്എടുത്തിരുന്നു. ഭർത്താവ് വിദേശത്താണെന്ന് ദേവു മുൻപ് തന്നെ ഇയാളോട് പറഞ്ഞിരുന്നു. അമ്മ ആശുപത്രിയിലാണെന്നും വീട്ടിൽ താൻ മാത്രമേ ഉള്ളൂ എന്നും ദേവു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വ്യവസായി യാക്കരയിലെ വീട്ടിലെത്തി. ഇവിടെ എത്തിയ ഇയാളെ സംഘം സദാചാര പോലീസ് ചമഞ്ഞ് ആക്രമിക്കുകയായിരുന്നു. ഇവരിൽ നിന്നും അതിവിഗദ്ധമായി രക്ഷപ്പെട്ട വ്യവസായി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
No comments
Post a Comment