Header Ads

  • Breaking News

    കൂട്ടുപുഴ അതിർത്തിയിൽ കേരള, കര്‍ണ്ണാടക എക്സൈസ് സംഘങ്ങളുടെ സംയുക്ത പരിശോധന




    ഇരിട്ടി: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കേരളാ, കർണ്ണാടകാ അതിർത്തിയിൽ കൂട്ടുപുഴ പാലത്തിന് സമീപം ഇരു സംസ്ഥാനങ്ങളുടെയും എക്സൈസ് സംഘങ്ങളുടെ നേതൃത്വത്തിൽ സംയുക്ത വാഹന പരിശോധന നടത്തി. 
    കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും, എം ഡി എം എ പോലുള്ള മയക്ക് മരുന്നുകളും കടത്തുന്നത് തടയുവാനും കര്‍ണ്ണാടകത്തിലേക്ക് ലഹരി വസ്തുക്കള്‍ കൊണ്ട് പോകുന്നത് തടയുവാനുമായിട്ടായിരുന്നു പരിശോധന. ഇരു ഭാഗങ്ങളിലേക്കും പോവുകയും വരികയും ചെയ്യുന്ന ചെറുതും വലുതുമായ മുഴുവൻ വാഹനങ്ങളും പരിശോധനക്ക് വിധേയമാക്കി. എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സി ഐ പി. പി. ജനാര്‍ദ്ദനന്‍, സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ബിജില്‍ കുമാര്‍, ഇരിട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി. രജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം കര്‍ണ്ണാടക അതിര്‍ത്തിയില്‍ നിന്നും കേരളത്തിലേക്ക് വരുന്ന വാഹനങ്ങളെ പരിശോധിച്ചു. വീരാജ് പോട്ട ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്‌സൈസ് എം. എന്‍. നടരാജു, സബ് ഇന്‍സ്‌പെക്ടര്‍മാരായ മോഹന്‍ കുമാര്‍, എച്ച്. സി. ചന്ദ്രു എന്നിവരുടെ നേതൃത്വത്തിലുള്ള കര്‍ണ്ണാടക എക്‌സൈസ് സംഘം കേരളത്തില്‍ നിന്നും കര്‍ണ്ണാടകത്തിലേക്ക് പോകുന്ന വാഹനങ്ങളെയും അതിര്‍ത്തിയില്‍ പരിശോധിച്ചു.
    കർണ്ണാടകത്തിൽ നിന്നും മാക്കൂട്ടം അതിർത്തിവഴി ബൈക്കുകളിലടക്കം കടത്തി കൊണ്ടുവന്ന എം ഡി എം എ, കഞ്ചാവ്, എൽ എസ് ഡി സ്റ്റാമ്പുകൾ, വിവിധ മയക്കു ഗുളികകൾ തുടങ്ങിയ മാരക ലഹരി വസ്തുക്കൾ നിരവധി തവണ എക്സൈസ് സംഘങ്ങളും പോലീസും പിടികൂടിയിരുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി ഇത്തരം ലഹരിക്കടത്തുകൾ കോടാനുള്ള സാധ്യതയുണ്ടെന്നത് കണക്കിലെടുത്താണ് അതിർത്തിയിൽ പരിശോധന ശക്തമാക്കിയത്. എക്സൈസിന്റേത് കൂടാതെ 24 മണിക്കൂറും പോലീസിന്റെ പരിശോധനയും ഇവിടെ തുടർന്ന് വരികയാണ്.


    No comments

    Post Top Ad

    Post Bottom Ad