യുവതിയെ ആക്രമിച്ച ബ്യൂട്ടിപാര്‍ലര്‍ ഉടമ അറസ്റ്റിൽ

തിരുവനന്തപുരം : ബ്യൂട്ടിപാര്‍ലറിനു മുന്നില്‍ നിന്ന് മൊബൈല്‍ ഫോണില്‍ സംസാരിച്ച യുവതിയെ ആക്രമിച്ച ബ്യൂട്ടിപാര്‍ലര്‍ ഉടമ അറസ്റ്റിൽ. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി മിനിയാണ് അറസ്റ്റിലായത്. മരുതംകുഴി സ്വദേശിയും ബിടെക് ബിരുദധാരിയുമായ ശോഭന(33)യ്ക്കാണ് മര്‍ദ്ദനമേറ്റത്.
ശാസ്തമംഗലത്തു വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-നായിരുന്നു സംഭവം. ഏഴ് വയസ്സുള്ള മകളുടെ മുന്നിലിട്ടാണ് പാര്‍ലര്‍ ഉടമയായ സ്ത്രീ ശോഭനയെ ക്രൂരമായി തല്ലിച്ചതച്ചത്. വള മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
കേരള ബാങ്ക് ശാഖയില്‍ മകളുമായി എത്തിയ ശോഭന സമീപത്തെ ബ്യൂട്ടിപാര്‍ലറിനു മുന്‍പില്‍ നിന്നു മൊബൈല്‍ ഫോണില്‍ സംസാരിച്ചു. പാര്‍ലറിന്റെ മുന്‍പില്‍ നിന്നു ഫോണില്‍ സംസാരിക്കുന്നത് ഉടമയായ സ്ത്രീ വിലക്കി. ഇതു ചോദ്യം ചെയ്ത ശോഭനയെ ഉടമ കരണത്തടിച്ചു വീഴ്ത്തി. മകള്‍ നിലവിളിച്ചിട്ടും അടി നിര്‍ത്തിയില്ല. ചെരിപ്പു കൊണ്ടും അടിച്ചു. ഉടമയ്‌ക്കൊപ്പം വന്ന യുവാവ് ദൃശ്യം പകര്‍ത്തിയ ആളെ കയ്യേറ്റം ചെയ്യുകയും ശോഭനയെ പിടിച്ചു തള്ളുകയും ചെയ്തു. തന്റെ കയ്യിലിരുന്ന വള പിടിച്ചു വാങ്ങാനും മര്‍ദ്ദിച്ച സ്ത്രീ ശ്രമിച്ചതായി ശോഭന ആരോപിച്ചിരുന്നു.
യുവതിയെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ മിനി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ശോഭനയുടെ പരാതിയില്‍ ആദ്യം കേസെടുക്കാതിരുന്ന മ്യൂസിയം പൊലീസ്, മൊബൈല്‍ ക്യാമറാ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനൊടുവിലാണ് കേസെടുത്തത്.
No comments
Post a Comment